Showing posts with label കേരളാ സ്‌പെഷ്യല്‍. Show all posts
Showing posts with label കേരളാ സ്‌പെഷ്യല്‍. Show all posts

Thursday, March 6, 2008

സംസ്ഥാന ബജറ്റ് 2008



സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കം
തിരുവനന്തപുരം


ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍
മുന്‍തൂക്കം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക്. എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതില്‍ ഏറെ ശ്രദ്ധേയം. പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായി 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ പൊതു കടം 37.6 ശതമാനത്തില്‍നിന്ന് 24.1 ശതമാനമായി കുറഞ്ഞതായി മന്ത്രി അറിയിച്ചു. പദ്ധതി അടങ്കല്‍ 15 ശതമാനം വര്‍ധിച്ച് 7600 കോടിയായി. റവന്യൂ കമ്മി 336 കോടി രൂപയും ധനക്കമ്മി 5.652 കോടി രൂപയുമാണ്. നികുതി കുടിശിക 428 കോടി രൂപ മാത്രമാണ്. ഇതില്‍ പൊതു മേഖലാ സ്ഥാപനങ്ങളുടെ 733 കോടി രൂപയുടെ കുടിശിക ഉടന്‍ പിരിക്കാനാകും.

നികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. വാണിജ്യനികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. 1990 മുതല്‍95 വരെയയുള്ള നികുതി കുടിശിക 75 ശതമാനം അടച്ചാല്‍ മതിയാകും. 96-97, 99-2000 കാലയളവിലെ കുടിശിക അടച്ചാല്‍ പിഴപലിശയും പലിശയും ഒഴിവാക്കും. 2004-05 വര്‍ഷത്തിലെ കുടിശികയും അഞ്ചു ശതമാനം പലിശയും അടക്കണം.
നികുതി വരുമാനം മുന്‍പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നിട്ടുണ്ട്. കടബാധ്യത റവന്യൂ വരുമാനത്തിന്‍റെ287ശതമാനമാണ്.


Wednesday, December 12, 2007

ഇന്‍കെല്‍ ബോര്‍ഡില്‍ 5 പ്രവാസി മലയാളികള്‍

തിരുവനന്തപുരം

കേരള സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന അടിസ്ഥാന സൗകര്യ സജ്ജീകരണ സ്ഥാപനമായ ഇന്‍ഫാസ്ട്രക്ചര്‍ കേരളാ ലിമിറ്റഡിന്‍റെ(ഇന്‍കെല്‍) ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി മലയാളി വ്യവസായികളായ എം.എ. യൂസഫലി(യു.എ.ഇ), ഗള്‍ഫാര്‍ മുഹമ്മദലി(ഒമാന്‍), സി.കെ. മേനോന്‍, സി.എം. റപ്പായി(ദോഹ), വര്‍ഗീസ് കുര്യന്‍(കുവൈറ്റ്) എന്നിവരെ ഉള്‍പ്പെടുത്തിയതായി വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു.

ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ സര്‍ക്കാര്‍ നോമിനികളായിരിക്കും. ബോര്‍ഡിന്‍റെ ആദ്യ സന്പൂര്‍ണ യോഗം 15ന് തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ മാനേജിംഗ് ഡയറക്‍ടര്‍ ഗോപാലകൃഷ്ണപിള്ള പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കും.

വ്യവസായ നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി കന്പനി തിരുവന്തപുരത്തും കൊച്ചിയിലുമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇന്‍കെലിന്‍റെ മൂലധനം നൂറു കോടി രൂപയാണ്.ഇതില്‍ സര്‍ക്കാരി‍ന്‍റെ വിഹിതം നല്‍കിക്കഴിഞ്ഞതായും ശേഷിക്കുന്ന തുക പ്രവാസി മലയാളി ഡയറക്ടര്‍മാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
-----------------------------------------
ഐ.എ.എന്‍.എസ്

Monday, October 29, 2007

ഡി.എല്‍.എഫിന് കേരളത്തില്‍ 2000 കോടി രൂപയുടെ പദ്ധതികള്‍



കൊച്ചി: കെട്ടിടനിര്‍മ്മാണരംഗത്ത് രണ്ടായിരം കോടി രൂപയുടെ പദ്ധതികളുമായി രാജ്യത്തെ പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് കേരളത്തില്‍ ചുവടുറപ്പിക്കുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് അഞ്ച് ഹോട്ടലുകളും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളുമാണ് കമ്പനി നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍ സ്ഥാപിക്കുന്ന മൂന്ന് ആത്യാധുനിക ഹോട്ടലുകളില്‍ ഒന്ന് മറൈന്‍ഡ്രൈവിലായിരിക്കും. 2008ല്‍ നിര്‍മ്മാണം തുടങ്ങാനാണ് പദ്ധതി. മറ്റൊന്ന് ഫോര്‍ട്ടുകൊച്ചിയിലായിരിക്കും. ഹോട്ടല്‍ പദ്ധതികള്‍ക്കായി 1000 കോടിരൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്.
കാക്കനാട്, വൈറ്റില എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ പാര്‍പ്പിട സമുച്ചയവും ഡി.എല്‍.എഫ് നിര്‍മ്മിക്കും. വൈറ്റിലയിലെ ചിലവന്നൂര്‍ കായലോരത്ത് റിവര്‍സൈഡ് എന്ന പേരില്‍ 250 കോടി രൂപ മുതല്‍മുടക്കില്‍ പാര്‍പ്പിടസമുച്ചയപദ്ധതി ഡി.എല്‍.എഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ച് ഏക്കറില്‍ അഞ്ച് ടവറുകളിലായി 175 അപ്പാര്‍ട്ടുമെന്റുകള്‍ സമുച്ചയത്തിലുണ്ടാകും. ഏറ്റവും ഉയരം കൂടിയ ടവറിന് 20 നിലകളാണുണ്ടാകുക. കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗോടെ അത്യാഡംബര ശ്രേണിയിലാണ് ഡി.എല്‍.എഫിന്റെ അപ്പാര്‍ട്ടുമെന്റുകള്‍ പാര്‍പ്പിട വിപണിയിലെത്തുക. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറാണ് സമുച്ചയത്തിന്‍റെ രൂപകല്‍പ്പന തയാറാക്കിയിരിക്കുന്നത്.

എറണാകുളം മറൈന്‍ഡ്രൈവില്‍ ഡി.എല്‍.എഫിന്റെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍കിട ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഷോപ്പിംഗ് മാളിന് പുറമെ പഞ്ചനക്ഷത്ര ഹോട്ടല്‍, മള്‍ട്ടിപ്ളക്സ് എന്നിവ കൂടി അടങ്ങിയതായിരിക്കും ഈ സമുച്ചയം. ഫോര്‍ട്ടുകൊച്ചിയില്‍ ആസ്പിന്‍വാള്‍ കമ്പനിയുടെ ആസ്ഥാനമന്ദിരം വാങ്ങിയ ഡി.എല്‍.എഫ് ഇത് ഹെറിറ്റേജ് ഹോട്ടലാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സുധീര്‍ ഗോപി ഹോള്‍ഡിംഗ്സ് പാര്‍പ്പിട നിര്‍മാണരംഗത്തേക്ക്



കൊച്ചി: ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സുധീര്‍ ഗോപി ഹോള്‍ഡിംഗ്സ് ഇന്ത്യയിലും യു.എ.ഇയിലും പാര്‍പ്പിട നിര്‍മാണ രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുധീര്‍ ഗോപി അറിയിച്ചു. സുധീര്‍ ഗോപി ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഗുരുവായൂരിലെ 'വൈകുണ്ഠം റിട്രീറ്റ്' ആണ് കമ്പനിയുടെ ആദ്യ പദ്ധതി.പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യയിലും ഗള്‍ഫിലും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സുധീര്‍ ഗോപി പറഞ്ഞു.

പല വിദേശ ഇന്ത്യക്കാരും മികച്ച വരുമാനമുള്ളവരാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇന്ത്യയില്‍ അവധിക്കെത്തുമ്പോള്‍ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതും സമ്പൂര്‍ണവുമായ താമസസൌകര്യമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഈ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ടാണ് വൈകുണ്ഠം റിട്രീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യു.എ.ഇയില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിനായി ലിറ്റില്‍ ഇന്ത്യ എന്ന പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്. വരുമാനത്തിന്‍റെ നല്ല പങ്ക് വീട്ടുവാടകക്കായി ചെലവാക്കുന്ന പ്രവാസികള്‍ക്ക് ഈ തുക സ്വന്തം ഭവനത്തിനായി നിക്ഷേപിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. ആയിരം ഫ്രീ ഹോള്‍ഡ് അപ്പാര്‍ട്ടുമെന്‍റുകളാണ് ലിറ്റില്‍ ഇന്ത്യയിലുണ്ടാകുക. വീടുകള്‍ക്ക് പുറമെ കോളേജുകള്‍, സ്കൂളുകള്‍, ഷോപ്പുകള്‍, തീയേറ്ററുകള്‍ തുടങ്ങിയവയും ടൗണ്‍ഷിപ്പില്‍ ഉണ്ടാകും. യു.എ.ഇയില്‍ ഫ്രീ ഹോള്‍ഡ് പ്രോപ്പര്‍ട്ടി ഉടമകളായിരിക്കുന്നവര്‍ക്ക് റസിഡന്‍റ് വിസക്കും അര്‍ഹതയുണ്ടാകുമെന്ന് സുധീര്‍ ഗോപി ചൂണ്ടിക്കാട്ടി.

Sunday, October 28, 2007

സഹകരണ കോണ്‍ഗ്രസ് സമാപിച്ചു


ആറാമത് സഹകരണ കോണ്‍ഗ്രസിന് സമാപനം കുറിച്ച് കൊച്ചിയില്‍ നടന്ന റാലി

കൊച്ചി: ആഗോളീകരണത്തിനും ഉദാരീകരണത്തിനും ബദല്‍ സഹകരണപ്രസ്ഥാനമാണെന്ന് പ്രഖ്യാപിച്ച് ആറാമത് സഹകരണ കോണ്‍ഗ്രസ് കൊച്ചിയില്‍ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ നടന്ന വര്‍ണാഭമായ റാലിയില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് സഹകാരികള്‍ അണിനിരന്നു. മറൈന്‍ഡ്രൈവില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്തു.