Showing posts with label ഗതാഗതം. Show all posts
Showing posts with label ഗതാഗതം. Show all posts

Thursday, March 6, 2008

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് പഞ്ചനക്ഷത്ര പദവി


യു.ബി ഗ്രൂപ്പ് മേധാവി വിജയ് മല്യ കിംഗ്ഫിഷര്‍ വിമാനത്തിനരികില്‍


മുംബൈ

ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വിമാന സര്‍വീസായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് സ്കൈട്രാക്സ് പഞ്ചനക്ഷത്ര പദവി നല്‍കി. ആഗോളതലത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ട്രാവല്‍ ഫോറമാണ് സ്കൈട്രാക്സ്.

സ്കൈട്രാക്സിന്‍റെ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന ആദ്യ ആഭ്യന്തര സര്‍വീസാണ് യു.ബി. ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്. നേരത്തെ ഇന്ത്യന്‍ രാജ്യാന്തര സര്‍വീസുകളായ ജെറ്റ് എയര്‍വേസിനും എയര്‍ ഇന്ത്യക്കും ത്രീസ്റ്റാര്‍ പദവി ലഭിച്ചിരുന്നു.

സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ്, കാത്തേ പസഫിക് എയര്‍വേസ് എന്നിവയാണ് പഞ്ചനക്ഷത്ര പദവിയുള്ള മറ്റ് വിമാന സര്‍വീസുകള്‍.


Sunday, December 16, 2007

ടാറ്റയുടെ ചെറു കാര്‍ ഏപ്രിലില്‍ വിപണിയിലെത്തും

കൊല്‍ക്കത്ത
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ടാറ്റാ മോട്ടോര്‍സിന്‍റെ ചെറുകാറുകളുടെ ടെസ്റ്റ് ഡ്രൈവ് 2008 ഏപ്രിലില്‍ നടക്കും. അടുത്ത വര്‍ഷം പകുതിയോടെ ടെസ്റ്റ് ഡ്രൈവ് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കന്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയാണ് ഈ കാറുകളുടെ വില.

Thursday, December 13, 2007

സ്റ്റാര്‍ ആലൈന്‍സില്‍ എയര്‍ ഇന്ത്യയും

ന്യൂദല്‍ഹി

രാജ്യാന്തര വിമാന സര്‍വീസുകളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലൈന്‍സില്‍ ഇനി എയര്‍ ഇന്ത്യയും. യാത്രക്കാര്‍ക്ക് അനായാസ കണക്ടിവിറ്റിയും കുറഞ്ഞ നിരക്കും ലഭ്യമാക്കാന്‍ സഹായകരമായ ഈ കൂട്ടായ്മയില്‍ ലുഫ്താന്‍സ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്,എയര്‍ കാനഡ, എയര്‍ ചൈന തുടങ്ങിയ കന്പനികള്‍ ഉള്‍പ്പെടുന്നു.

ചൈനയില്‍ നടന്ന സ്റ്റാര്‍ അലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് എയര്‍ ഇന്ത്യ, ഈജീപ്ത് എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നീ കന്പനികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇനി മുതല്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റ് ഉപയോഗിച്ച് സ്റ്റാര്‍ അലൈന്‍സിലുള്ള ഒന്നിലധികം വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യാം.

സ്റ്റാര്‍ അലൈന്‍സ് നെറ്റ്വര്‍ക്കിലുള്ള കന്പനികള്‍ പ്രതിദിനം 160 രാജ്യങ്ങളിലെ 897 കേന്ദ്രങ്ങളിലേക്ക് 17,000 സര്‍വീസുകള്‍ നടത്തുന്നുണ്ട്.നെറ്റ്വര്‍ക്കിന്‍റെ ഭാഗമാകുന്നതോടെ എയര്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനത്തില്‍ 400കോടി രൂപ മുതല്‍ 450 കോടി രൂപ വരെ വര്‍ധനയുണ്ടാകും.

Friday, December 7, 2007

മാരുതിക്ക് വില കൂട്ടുന്നു

ന്യൂദല്‍ഹി
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കന്പനിയായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് അടുത്ത മാസം എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കും.

അലൂമിനിയവും ലെഡ്ഡും ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധന കണക്കിലെടുത്താണ് കാറുകളുടെ വില 12000 രൂപ വരെ ഉയര്‍ത്തുന്നതെന്ന് ഡീലര്‍മാര്‍ അറിയിച്ചു.

2008 ജനുവരി മുതല്‍ കാറുകളുടെ വില ഉയരുമെന്ന് അറിയിച്ച് രാജ്യമെന്പാടുമുള്ള ഡീലര്‍മാര്‍ക്ക് മാരുതി കത്തയച്ചിട്ടുണ്ട്. കന്പനിയുടെ നിര്‍മാണ യൂണിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഈ മാസം 24 മുതല്‍ 31 വരെ അടച്ചിടുന്നതുകൂടി കണക്കിലെടുത്ത് ബുക്കിംഗുകള്‍ ക്രമീകരിക്കണമെന്നാണ് ഡീലര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.വില വര്‍ധന മാരുതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Saturday, December 1, 2007

വാഹന ഗ്യാസിന് വില കൂട്ടി

കൊച്ചി
വാഹനങ്ങള്‍ക്കുള്ള ഇന്ധന ഗ്യാസിനും ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ പാചകവാതകത്തിനും എണ്ണക്കമ്പനികള്‍ കുത്തനേ വില കൂട്ടി. വാണിജ്യ പാചക വാതകത്തിന് സിലിണ്ടറിന് 82 രൂപയും ഇന്ധന ഗ്യാസിന് ലിറ്ററിന് മൂന്നു രൂപയുമാണ് വില വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലായി. പുതുക്കിയ വില അനുസരിച്ച് 19 കിലോഗ്രാമിന്റെ വാണിജ്യ പാചകവാതക സിലണ്ടറിന് 983 രൂപയും വാഹനഗ്യാസിന് ലിറ്ററിന് 31.66 രൂപയുമാണ് വില.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ധന അനുസരിച്ച് എല്ലാ മാസവും എണ്ണക്കമ്പനികള്‍ ഇന്ധന ഗ്യാസിന്റെയും വാണിജ്യ പാചകവാതക ത്തിന്റെയും വിലയില്‍ വ്യത്യാസം വരുത്താറുണ്ട്. ക്രൂഡ് ഓയിലിന്റെ വില അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ 90 ഡോളറിന് അടുത്താണ്. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ വില വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും വില വര്‍ധിപ്പിക്കുന്നതെന്ന് വിതരണക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം വാണിജ്യ പാചക വാതകത്തിന് 65 രൂപ വില വര്‍ധിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ഈ മാസം 82 രൂപ കൂടി വര്‍ധിപ്പിച്ചത്. ഹോട്ടലുകള്‍ക്കും വ്യവസായ ശാലകള്‍ക്കും മറ്റും കനത്ത തിരിച്ചടിയാവും പുതിയ വില വര്‍ധന.

Thursday, November 22, 2007

മലീനീകരണമില്ലാത്ത ഹൈഡ്രജന്‍ വാഹനം വരുന്നു

ബാംഗ്ലൂര്‍

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ നിര്‍മാണ വ്യവസായ മേഖലയിലെ മുന്‍നിരക്കാരായ ടാറ്റാ മോട്ടോഴ്സും ബഹിരാകാശ ഗവേണഷ സ്ഥാപമായ ഐ.എസ്.ആര്‍.ഒയും ചേര്‍ന്ന് മലിനീകരണമില്ലാത്ത വാഹനം പുറത്തിറക്കുന്നു.

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണ വാഹനങ്ങള്‍ പുറം തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയ പുകയുടെ സ്ഥാനത്ത് നിരുപദ്രവകരമായ നീരാവി മാത്രമായിരിക്കും പുതിയ വാഹനത്തില്‍നിന്ന് പുറത്തുവരിക.

ഫ്യൂവല്‍ ഓട്ടോ മൊബൈലുകളില്‍ ഹൈഡ്രജന്‍റെ ഉപയോഗ സാധ്യത സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കായി രണ്ടു സ്ഥാപനങ്ങളും കരാറില്‍ ഒപ്പുവെച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അറിയിച്ചു.

ഈ പരീക്ഷണം വിജയിച്ചാല്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ഗണ്യമായ പുരോഗതിക്ക് വഴിതെളിയുമെന്നും കാറുകളിലും മറ്റും ഹൈഡ്രജന്‍ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റ് സാങ്കേതിക വിദ്യയായിരിക്കും നിര്‍ദിഷ്ട വാഹനത്തില്‍ ഉപയോഗിക്കുക. വൈദ്യുതി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ എന്‍ജിന്‍ ഉണ്ടാവില്ല. ഫ്യൂവല്‍ സെല്ലില്‍ ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്സിജനും ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയായിരിക്കും വാഹനത്തിന്‍റെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം നല്‍കുക. നേരിയ തോതില്‍ നീരാവി മാത്രം പുറന്തള്ളപ്പെടുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം തെല്ലും ഉണ്ടാവില്ല-മാധവന്‍ നായര്‍ വിശദീകരിച്ചു.

Wednesday, October 31, 2007

ഹ്യുണ്ടായി ഐ10 കാറിന്‍റെ വേള്‍ഡ് പ്രീമിയറിനോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഹ്യുണ്ടായി മോട്ടോര്‍ കന്പനി പ്രസിഡന്‍റ് ജെ കൂക്ക് പ്രസംഗിക്കുന്നു. ഹ്യുണ്ടായി ഐ10 കാറിന്‍റെ നിര്‍മാണ, കയറ്റുമതി കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 3,39026 രൂപമുതല്‍ 490475 രൂപ വരെയാണ് പുതിയ കാറിന്‍റെ വില.
(ഫോട്ടോ എ.എഫ്.പി).





കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ വിജയ് മല്യ മുംബെയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മോഡലും ബോളിവുഡ് നടിയുമായ ദീപിക പദുക്കോണിനൊപ്പം. ചടങ്ങില്‍ ദീപിക പദുക്കോണിനെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
(ഫോട്ടോ ഇ.പി.എ)

നവി മുംബൈ വിമാനത്താവളത്തിന് വീഡിയോകോണ്‍ ടെന്‍ഡര്‍ നല്‍കും

ന്യൂദല്‍ഹി-നവി മുംബൈയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിക്കുമെന്ന് ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖരായ വീഡിയോകോണ്‍ വ്യക്തമാക്കി.

വ്യോമ ഗതാഗത മേഖലയില്‍ മൂവായിരം കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിനാണ് കന്പനി ലക്ഷ്യമിടുന്നതെന്നും കണ്‍സോര്‍ഷ്യത്തില്‍ സഹകരിക്കുന്നതിനുള്ള വിദേശ കന്പനികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായും വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ എന്‍ ദൂത് പറഞ്ഞു. വീഡിയോകോണ്‍ ഏവിയേഷന്‍ ലിമിറ്റഡ് എന്ന പേരിലായിരിക്കും പുതിയ കന്പനി അറിയപ്പെടുക.

ആദ്യഘട്ടത്തില്‍ വിദേശ പങ്കാളിത്ത കന്പനിക്ക് 24 ശതമാനം ഓഹരികള്‍ നല്‍കുമെന്നും ഇത് പിന്നീട് പരമാവധി 49 ശതമാനം വരെയായി ഉയര്‍ത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

നേരത്തെ ദല്‍ഹി വിമാനത്താവളത്തിന് വീഡിയോകോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ കണ്‍സോര്‍ഷ്യത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റിംഗ് കന്പനികള്‍ ഇല്ലാത്തതിനാല്‍ നിരസിക്കപ്പെടുകയായിരുന്നു.

നവി മുംബൈയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മേയില്‍ അനുമതി നല്‍കിയിരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Sunday, October 28, 2007

ജഗ്വാറും ലാന്‍ഡ് റോവറും ടാറ്റയുടെ കയ്യിലേക്ക്?




ലണ്ടന്‍ഃ ആംഗ്ലോ-ഡച്ച് ഉരുക്കു കന്പനിയായ കോറസ് 1300 കോടി ഡോളറിന് ഏറ്റെടുത്ത് ഒരു വര്‍ഷം തികയും മുന്‍പ് വിഖ്യാതമായ മറ്റു രണ്ട് ബ്രിട്ടീഷ് ബ്രാന്‍ഡുകളില്‍കൂടി ടാറ്റ് ഗ്രൂപ്പ് കണ്ണുവെക്കുന്നു. ഫോര്‍ഡ് കന്പനി വില്‍പ്പനക്ക് വെച്ചിരിക്കുന്ന ഉപ സ്ഥാപനങ്ങളായ ജഗ്വാറും, ലാന്‍ഡ് റോവറും സ്വന്തമാക്കാനുള്ള മത്സരത്തില്‍ അമേരിക്കന്‍ ബാങ്കായ ജെ.പി മോര്‍ഗന്‍റെ സ്വകാര്യ ഓഹരി വിഭാഗമായ വണ്‍ ഇക്വിറ്റിയാണ് ടാറ്റാ ഗ്രൂപ്പിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.

ടെന്‍ഡര്‍ നടപടിക്രമങ്ങളുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്പോള്‍ നിലവില്‍ മത്സര രംഗത്തുള്ള ആറു കന്പനികളില്‍ ടാറ്റയും വണ്‍ ഇക്വിറ്റിയും മാത്രമേ അവശേഷിക്കു. ടാറ്റക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ കന്പനികളുടെയും പ്രതിനിധികള്‍ ജാഗ്വാറിന്‍റെയും ലാന്‍റ് റോവറിന്‍റെയും പ്ലാന്‍റുകള്‍ സന്ദര്‍ശിച്ചു.

അടുത്ത മാര്‍ച്ചില്‍ വിപണിയില്‍ ഇറങ്ങാനിരിക്കുന്ന എക്സ് എഫ് എന്ന പുതിയ മോഡല്‍ ജഗ്വാര്‍ കന്പനിയുടെ ഭാവിയില്‍ നിര്‍ണായകമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ വിപണിയില്‍നിന്നുള്ള കടുത്ത മത്സരവും ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കായി ഭീമമായ തുക ചെലവഴിക്കേണ്ടതുംമൂലം പ്രതിസന്ധി നേരിടുന്ന ഫോര്‍ഡിന്‍റെ നവീകരണ പരിപാടികളുടെ ഭാഗമായാണ് ജഗ്വാറും ലാന്‍ഡ് റോവറും വില്‍ക്കുന്നത്.

ഈ വര്‍ഷം ആദ്യം ആസ്റ്റണ്‍ മാര്‍ട്ടിന്‍ കന്പനി വിറ്റ ഫോര്‍ഡ് സ്വീഡിഷ് കാര്‍ ഗ്രൂപ്പായ വോള്‍വോയും വില്‍ക്കുമെന്നാണ് സൂചനകള്‍.