Friday, November 30, 2007

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ പ്രവാസി സെല്‍ കൊച്ചിയില്‍

കൊച്ചി: സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എറണാകുളം റീജിയണല്‍ ഓഫീസില്‍ എന്‍.ആര്‍.ഐ സെല്‍ പ്രവര്‍ത്തനം തുടങ്ങിയതായി റീജിയണല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. രാമനാഥന്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലുള്ളവര്‍ക്ക് പണം അയക്കുന്നതിനും നിക്ഷേപം സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്കും റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കിന്‍റെ ആളോഹരി വ്യാപാരം 1.37333 കോടി രൂപയായി ഉയര്‍ന്നു. ഇടപാടുകാരുടെ എണ്ണം 19 ദശലക്ഷമാണ്. ബാങ്കിന്‍റെ അറ്റാദായം 449 കോടി രൂപയായി. എറണാകുളം റീജിയണിലെ മൊത്തവ്യാപാരം 30-09-2007ല്‍ 1857 കോടി രൂപയാണ്. നിക്ഷേപം 989 കോടി രൂപയും വായ്പ 868 കോടി രൂപയുമാണെന്ന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പറഞ്ഞു. എറണാകുളം റീജിയണില്‍ 46 ശാഖകളുണ്ട്. ഒമ്പതു ശാഖകള്‍ ലക്ഷദ്വീപിലും 37 എണ്ണം എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ആറു ജില്ലകളിലുമാണ്. മൂവാറ്റുപുഴ, ആലുവ, പാലക്കാട്, ചിറ്റൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ബാങ്ക് പുതിയ ശാഖകള്‍ തുറക്കും.
കേരളത്തില്‍ ബാങ്കിന്റെ മൊത്തവ്യാപാരം അയ്യായിരം കോടി രൂപയാണ്. പബ്ളിക്ക് ഇഷ്യു നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ടെന്നും രാമനാഥന്‍ പറഞ്ഞു. പിഗ്മി പ്ളസ് 2007, സിന്‍ഡ് സോന, സിന്‍ഡ് വിദ്യാര്‍ഥി, ജെയ് കിസാന്‍, കോര്‍ ബാങ്കിംഗ്, ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് പദ്ധതികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് വന്‍ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. വായ്പാ പദ്ധതികള്‍ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ വാനുകള്‍ ഉപയോഗിച്ച് ഗ്രാമങ്ങളിലും പട്ടണങ്ങളിലും അക്കൌണ്ടുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയും ബാങ്കിലുണ്ട്.സാമൂഹ്യസേവന പരിപാടിയുടെ ഭാഗമായി പൊതുകുള സംരക്ഷണ പദ്ധതിയില്‍ പെടുത്തി എഴുന്നൂറോളം കുളങ്ങള്‍ സംരക്ഷിച്ചതായും രാമനാഥന്‍ അറിയിച്ചു. അസിസ്റന്റ് ജനറല്‍ മാനേജര്‍ വി.കെ. സൈഗാള്‍, ചീഫ് മാനേജര്‍ നീലകണ്ഠന്‍ മൂസത്, പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍ മാത്യു തോമസ് എന്നിവരും ചാര്‍ജെടുത്തു.

Wednesday, November 28, 2007

എഫ്.ഡി.ഐ 55 അപേക്ഷകളില്‍ തീരുമാനമായില്ല

ന്യൂദല്‍ഹി
വ്യവസായ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 55 അപേക്ഷകള്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്ന് കേന്ദ്ര വ്യവസായ സഹമന്ത്രി അശ്വനി കുമാര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാലാണ് അപേക്ഷകളില്‍ തീരുമാനമെടുക്കാത്തത്. ഈ വര്‍ഷം ഓഗസ്റുവരെ 240 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്-മന്ത്രി അറിയിച്ചു.

Monday, November 26, 2007

ജ്യോതി ലാബറട്ടീറ്സ് ഐ.പി.ഒ

കൊച്ചി: എഫ്.എം.സി.ജി വിപണിയില്‍ വന്‍ മുന്നേറ്റം നടത്തുന്ന ജ്യോതി ലാബറട്ടറീസിന്‍റെ ഐ.പി.ഒ 27ന് ക്ളോസ് ചെയ്യും. 22നാണ് ഓഹരിവിപണനം ആരംഭിച്ചത്. അഞ്ചു രൂപ മുഖവിലയുള്ള 4430260 ഓഹരികളാണ് വിപണിയിലുള്ളത്. പ്രീമിയം വില ബുക്ക് ബില്‍ഡിംഗ് പ്രൊസസിലൂടെ നിര്‍വഹിക്കും. പ്രൈസ് ബാന്‍ഡായി 620 മുതല്‍ 690 രൂപ വരെ നിശ്ചയിച്ചിട്ടുണ്ട്. ഓഫറിന് ശേഷമുള്ള അടവ് മൂലധനത്തിന്റെ 30.52 ശതമാനം ഓഹരികളാണ് നല്‍കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക് കാനഡ, ഐ.സി.ഐ.സി.ഐ ബാങ്ക് യു.കെ, സൌത്ത് ഏഷ്യ റീജിയണല്‍ ഫണ്ട്, സി.ഡി.സി ഇന്‍വെസ്റ്മെന്റ് ഹോള്‍ഡിംഗ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ഓഹരികളും വിപണിയിലെത്തിച്ചവയില്‍ ഉള്‍പ്പെടുന്നു. ഓഫര്‍ ഓഹരികളുടെ അമ്പത് ശതമാനവും യോഗ്യരായ ഇന്‍സ്റിറ്റ്യൂഷന്‍ ബയേഴ്സിന് ആനുപാതികാടിസ്ഥാനത്തില്‍ നല്‍കും. ഇതില്‍ അഞ്ചു ശതമാനം മ്യുച്വല്‍ ഫണ്ടുകള്‍ക്കാണ് നല്‍കുക. ഓഹരികള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലും മുംബൈ സ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ് ചെയ്യും. കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, എന്‍.എം സെക്യൂരിറ്റീസ് എന്നിവയാണ് ഓഫറിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരായി പ്രവര്‍ത്തിക്കുക.

Thursday, November 22, 2007

പി.വി.ആര്‍ 250 മള്‍ട്ടിപ്ലക്സുകള്‍ കൂടിനിര്‍മിക്കും

ന്യൂദല്‍ഹി

2010ഓടെ ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളിലായി 250 മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്ററുകള്‍കൂടി നിര്‍മിക്കുമെന്ന് ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായ പി.വി.ആര്‍ ലിമിറ്റഡ് വ്യക്തമാക്കി.

ഇവിയില്‍ 40 എണ്ണം മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലെ വന്‍കിടക്കാരെ ലക്ഷ്യമിടുന്ന ഉന്നത നിലവാരത്തിലുള്ള പി.വി.ആര്‍ പ്രീമിയര്‍ തിയേറ്ററുകളായിരിക്കും.

മറ്റു നഗരങ്ങളിലെ പ്രേക്ഷകര്‍ക്കായി പി.വി.ആര്‍ സിനിമാകളും ചെറു നഗരങ്ങളില്‍ പി.വി.ആര്‍ ടാക്കീസുകളും സ്ഥാപിക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ പി.വി.ആറിന് രാജ്യത്ത് 95 മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുണ്ട്.

"2010 ഏപ്രലിനുമുന്പ് 250 തിയേറ്ററുകള്‍കൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രാരംഭഘട്ടത്തില്‍ 400 കോടി രൂപ മുടക്കും"-പി.വി.ആര്‍ ലമിറ്റ‍ഡ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബാലാജി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോടു പറഞ്ഞു.

കേരള സര്‍ക്കാര്‍ ബാങ്ക് തുടങ്ങുന്നു

തിരുവന്തപുരം

കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബാങ്ക് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായെങ്കിലും മറ്റു നടപടിക്രമങ്ങള്‍ പരിഗണിച്ചുവരികയാണ്.

രണ്ട് സാധ്യതകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്.നിലവിലുള്ള ഒരു ബാങ്ക് ഏറ്റെടുക്കുന്നതാണ് ആദ്യത്തേത്. അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെ പുതിതയ ബാങ്ക് തുടങ്ങണം-മന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ്(കെ.എസ്.എഫ്.ഇ)ആയിരിക്കും ബാങ്ക് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. കെ.എസ്.എഫ്.ഇയുടെ ഉപസ്ഥാപനമായിട്ടാണ് ബാങ്ക് പ്രവര്‍ത്തിക്കുക.

പുതിയ ബാങ്കിന് 350 കോടിയുടെ പ്രാരംഭ മൂലധനം വേണ്ടതുണ്ട്. നിലവില്‍
കെ.എസ്.എഫ്.ഇക്ക് 150 കോടിയുടെ മൂലധന കരുതല്‍നിധിയുണ്ട്.

അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെ സ്വന്തം ബാങ്ക് യാഥാര്‍ത്ഥ്യമാകാന്‍
അധികം കാത്തിരിപ്പ് വേണ്ടിവരില്ല-മന്ത്രി പറഞ്ഞു.


പദ്ധതിയുമായി ബന്ധപ്പെട്ട് ധനമന്ത്രിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്‍റെ ശിഷ്യനും ജമ്മു ആന്‍റ് കശ്മീര്‍ ബാങ്ക് ചെയര്‍മാനുമായ ഹസീബ്
ദ്രാബുവാണ്.


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുടെ വലയിരൊരു നിര നമുക്കുണ്ട്. അവരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബാങ്ക് പദ്ധതിയുമായി മുന്നോട്ടു
പോകുന്നത്-മന്ത്രി പറഞ്ഞു.


സംസ്ഥാന തല ബാങ്കിംഗ് കമ്മിറ്റിയുടെ കണക്കനുസരിച്ച് സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രവാസികളുടെ നിക്ഷേപം 31900 കോടി രൂപയാണ്. ഇത് ബാങ്കുകളിലെ ആകെ
നിക്ഷേപത്തിന്‍റെ 34.56 ശതമാനം വരും.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം കുതിക്കുന്നു

ന്യൂദല്‍ഹി
രാജ്യത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഒക്ടോബര്‍ മാസത്തില്‍ 22 ശതമാനം വര്‍ധിച്ച് 256.66 ദശലക്ഷമായതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)വെളിപ്പെടുത്തി.

പുതിയ വരിക്കാരില്‍ 8.05 ദശലക്ഷം പേര്‍ വയര്‍ലെസ് മേഖലയിലാണ്. സെപ്റ്റംബറില്‍ ഇത് 7.80 ദശലക്ഷമായിരുന്നു.അതേസമയം ലാന്‍ഡ് ലൈന്‍ മേഖലയില്‍ വരിക്കാരുടെഎണ്ണം സെപ്റ്റംബറിലെ 39.58 ദശലക്ഷത്തില്‍നിന്ന് 39.41 ദശലക്ഷമായി കുറഞ്ഞു.

ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 2.69 ദശലക്ഷമാണ്.

ടെക്നോപാര്‍ക്കും ഇറ്റാലിയന്‍ നഗരവും കൈകോര്‍ക്കുന്നു

തിരുവനന്തപുരം

വിവര സാങ്കേതിക മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെ വ്യവസായ നഗരമായ നൊവാരയില്‍നിന്നുള്ള പ്രതിനിധി സംഘം ടെക്നോ പാര്‍ക്ക് അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തി. നൊവാര മേയര്‍ മാസ്സിമോ ഗിരോര്‍ദ്ദാനോയും നാല് അഭിഭാഷകരുമാണ് സംഘത്തിലുള്ളത്.

നൊവാരയിലെയും ടെക്നോ പാര്‍ക്കിലെയും കന്പനികള്‍ക്ക് പരസ്പരം ഗുണകരമാകുന്ന
വിധത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് മാസ്സിമോ പറഞ്ഞു.കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ടെക്നോ പാര്‍ക്ക് പ്രതിനിധികളെ അദ്ദേഹം നൊവാരയിലേക്ക് ക്ഷണിച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ടെക്നോ പാര്‍ക്കിലെത്തുന്ന രണ്ടാമത്തെ വിദേശ
സംഘമാണിതെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആര്‍.കെ. നായര്‍ പറഞ്ഞു. മുന്‍പ്
ചൈനയില്‍നിന്നുള്ള സംഘം ഇവിടെ എത്തിയിരുന്നു.

"മറ്റു രാജ്യങ്ങളില്‍ ടെക്നോ പാര്‍ക്കിനെക്കുറിച്ച് ഏറെ മതിപ്പുളവാക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. നൊവാരയുമായി ഫലപ്രദമായ സഹകരണം സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
"-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോ പാര്‍ക്കിലെ ചില കന്പനികളുടെ ഓഫീസുകളിലും സന്ദര്‍ശനം നടത്തിയ ഇറ്റാലിയന്‍ സംഘം ഇവിടുത്തെ സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

ഇന്ധന വില കൂട്ടില്ല-മന്ത്രി

ന്യൂദല്‍ഹി

ക്രൂഡ്‌ ഓയിലിന്റെ വില ബാരലിന്‌ 100 ഡോളര്‍ എത്തിയെങ്കിലും ഇന്ധന വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്‌ ഉദ്ദേശ്യമില്ലെന്ന്‌ പെട്രോളിയം മന്ത്രി മുരളി ദേവ്റ ലോക്‌സഭയില്‍ അറിയിച്ചു.

യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇതുവരെ ക്രൂഡ്‌ ഓയിലിന്‍റെ വില 150 ശതമാനത്തോളം വര്‍ധിച്ചെങ്കിലും അത്‌ ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം പരമാവധി കുറക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിവരികയാണെന്ന്‌ മന്ത്രി പറഞ്ഞു.

ഇന്ത്യ-ഇറാന്‍-പാക്കിസ്ഥാന്‍ വാതക പൈപ്പ്‌ ലൈന്‍ പദ്ധതി ഇപ്പോഴും സജീവ പരിഗണനയിലാണെന്നും ഏതാനും ചില കാര്യങ്ങളില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനായാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലീനീകരണമില്ലാത്ത ഹൈഡ്രജന്‍ വാഹനം വരുന്നു

ബാംഗ്ലൂര്‍

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ നിര്‍മാണ വ്യവസായ മേഖലയിലെ മുന്‍നിരക്കാരായ ടാറ്റാ മോട്ടോഴ്സും ബഹിരാകാശ ഗവേണഷ സ്ഥാപമായ ഐ.എസ്.ആര്‍.ഒയും ചേര്‍ന്ന് മലിനീകരണമില്ലാത്ത വാഹനം പുറത്തിറക്കുന്നു.

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണ വാഹനങ്ങള്‍ പുറം തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയ പുകയുടെ സ്ഥാനത്ത് നിരുപദ്രവകരമായ നീരാവി മാത്രമായിരിക്കും പുതിയ വാഹനത്തില്‍നിന്ന് പുറത്തുവരിക.

ഫ്യൂവല്‍ ഓട്ടോ മൊബൈലുകളില്‍ ഹൈഡ്രജന്‍റെ ഉപയോഗ സാധ്യത സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കായി രണ്ടു സ്ഥാപനങ്ങളും കരാറില്‍ ഒപ്പുവെച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അറിയിച്ചു.

ഈ പരീക്ഷണം വിജയിച്ചാല്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ഗണ്യമായ പുരോഗതിക്ക് വഴിതെളിയുമെന്നും കാറുകളിലും മറ്റും ഹൈഡ്രജന്‍ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റ് സാങ്കേതിക വിദ്യയായിരിക്കും നിര്‍ദിഷ്ട വാഹനത്തില്‍ ഉപയോഗിക്കുക. വൈദ്യുതി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ എന്‍ജിന്‍ ഉണ്ടാവില്ല. ഫ്യൂവല്‍ സെല്ലില്‍ ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്സിജനും ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയായിരിക്കും വാഹനത്തിന്‍റെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം നല്‍കുക. നേരിയ തോതില്‍ നീരാവി മാത്രം പുറന്തള്ളപ്പെടുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം തെല്ലും ഉണ്ടാവില്ല-മാധവന്‍ നായര്‍ വിശദീകരിച്ചു.

Friday, November 16, 2007

ശിലയിട്ടു;സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യത്തിലേക്ക്




കാക്കനാട്(കൊച്ചി)

ശാസ്ത്ര സാങ്കേതിക മേഖലയില്‍ കേരളത്തിന്‍റെ ശ്രദ്ധേയമായ കുതിപ്പിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തറക്കല്ലിട്ടു.ഇടച്ചിറയില്‍ ഇന്‍റഫോ പാര്‍ക്കിനു സമീപം തയാറാക്കിയ പ്രത്യേക പന്തലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എച്. അച്യുതാനന്ദനും ടി കോം. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫരീദ് അബ്ദുറഹ്മാനും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിച്ചു.

ഇതോടെ ഏറെ ചര്‍ച്ചകളും വിവാദങ്ങളും അനിശ്ചിതത്വങ്ങളും പിന്നിട്ട പദ്ധതി യാഥാര്‍ത്ഥ്യത്തിന്‍റെ പാതയിലെത്തിയിരിക്കുകയാണ്. പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ഇടതു മുന്നണി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷമായ ഐക്യജനാഥിപത്യ മുന്നണി(യു.ഡി.എഫ്)യും തമ്മിലുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല.

സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റിക്ക് സമാനമായ മറ്റു പദ്ധതിക ആരംഭിക്കുന്നതിന് നിരവധി നിക്ഷേപകര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

സ്മാര്‍ട്ട് സിറ്റിക്കു വേണ്ട സ്ഥലം 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറുന്നതിനുള്ള ധാരണാ പത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ടീകോമും ഒപ്പുവെച്ചു.ടീ കോം മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാസിയ മുഹമ്മദ്, മന്ത്രിമാരായ എസ്. ശര്‍മ, എന്‍.കെ. പ്രേമചന്ദ്രന്‍, സി. ദിവാകരന്‍, കെ. ബാബു എം.എല്‍.എ, ചീഫ് സെക്രട്ടറി പി.ജെ. തോമസ് തുടങ്ങിയവരും പ്രസംഗിച്ചു
.

Monday, November 12, 2007

ഹോട്ടല്‍ ഭക്ഷണത്തിനും തീവില

തിരുവനന്തപുരം

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഹോട്ടലുകളിലെ ഭക്ഷണത്തിന്‍റെ നിരക്ക് വര്‍ധിപ്പിച്ചു. പ്രധാനമായും ചെറുകിട ഹോട്ടലുകളിലാണ് വിലവര്‍ധന നടപ്പാക്കിയിട്ടുള്ളത്.

ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍ നിരക്കില്‍ ഭക്ഷണം വില്‍ക്കാനാവില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വൈകാതെ സംസ്ഥാനത്ത് എല്ലായിടത്തും വില വര്‍ധന നിലവില്‍ വരും.

മില്‍മ പാലിന്‍റെ വില ഉയര്‍ത്തിയ സാഹചര്യത്തില്‍ ചായയുടെയും കാപ്പിയുടെയും പാല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളുടെയും വിലയും ആനുപാതികമായി കൂട്ടേണ്ടിവരുമെന്ന് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി

Sunday, November 11, 2007

ഓഹരി വിപണി പോയ വാരം

ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് ഓഹരി വിപണിക്ക് കനത്ത പ്രഹരമായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിക്ഷേപകര്‍ ഇത്തരമൊരു സാഹചര്യം നേരിടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞയാഴ്ച്ച സൂചികയ്ക്ക് 1069 പോയിന്റിന്റെ ഇടിവ് നേരിട്ടു. ആഭ്യന്തര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിരക്ക് ഉയര്‍ത്തി നിശ്ചയിക്കാനുള്ള നീക്കം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യം സൃഷ്ടിച്ചേക്കാം.

ഓഹരി സൂചിക ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ വിദേശ ഫണ്ടുകള്‍ക്കൊപ്പം ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക നിക്ഷേപകരും ബാധ്യതകള്‍ വിറ്റ് ഒഴിഞ്ഞുതുടങ്ങി.
കഴിഞ്ഞ മാസം അവസാനവാരത്തില്‍ തന്നെ സെന്‍സെക്സിന് 20,000 പോയിന്റിന് മുകളില്‍ ഇടം കണ്ടെത്താന്‍ കഴിയാത്തത് വിപണി പുതിയ ദിശയിലേയ്ക്ക് തിരിഞ്ഞതിന്റെ വ്യക്തമായ ചിത്രമായിരുന്നു.
തിങ്കളാഴ്ച്ച ഇടപാടുകളുടെ തുടക്കത്തില്‍ വിപണി ഒരിക്കല്‍ കൂടി 20,000 പോയിന്റിലെ പ്രതിരോധം മറികടന്നെങ്കിലും 20,009 വരെ മാത്രമേ സൂചികയ്ക്ക് ആയുസ് ലഭിച്ചുള്ളു. ഈ റേഞ്ചില്‍ ഹെവിവെയിറ്റ് ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു. മറ്റൊരു വിഭാഗം ഫണ്‍ണ്ടുകള്‍ ഉയര്‍ന്ന നിലവാരം പുതിയ ഷോട്ട് പൊസിഷനുകള്‍ക്കുള്ള അവസരമാക്കി മാറ്റുകയും ചെയ്തു.

നിഫ്റ്റി 5900 പോയിന്റില്‍ വില്‍പ്പനക്കാരുടെ പിടിയില്‍ അകപ്പെട്ടു. 5700 പോയിന്റിലെ താങ്ങും നഷ്ടപ്പെട്ട നിഫ്റ്റിക്ക് 5600-5530 റേഞ്ചില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്താം. ഈ താങ്ങ് നഷ്ടപ്പെട്ടാല്‍ നിഫ്റ്റി സൂചികയ്ക്ക് പിടിച്ചു നില്‍ക്കാനാവുക 5150-5050 റേഞ്ചിലാവും. ബുള്ളിഷ് ട്രന്റ് നിലനില്‍ക്കുന്നതിനാല്‍ സാങ്കേതിക തിരുത്തലുകള്‍ വിപണിക്ക് കുടുതല്‍ കരുത്തു പകരാം. സെബി പുതിയ പി-നോട്സ് വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം വിദേശ ഫണ്‍ുകള്‍ ഇന്ത്യയില്‍ 4500 കോടി രുപയുടെ ഓഹരികള്‍ വിറ്റഴിച്ചു. വര്‍ഷാന്ത്യമായതിനാല്‍ പുതിയ ബാധ്യതകള്‍ക്ക് വിദേശ നിക്ഷേപകര്‍ കാര്യമായ താല്‍പര്യം കാണിക്കാന്‍ ഇടയില്ല.
പി-നോട്സ് പ്രശ്നം ഇനിഷ്യല്‍ പബ്ളിക്ക് ഓഫറുകള്‍ വഴിയുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചു. ഐ പി ഒ നിക്ഷേപം ഒക്ടോബറില്‍ 276 കോടി രൂപ മാത്രമാണ്. തൊട്ട് മുന്‍വാരം ഇത് 3800 കോടിയായിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം ഐ പി ഒ വഴി വിപണിയിലേയ്ക്ക് പ്രവഹിച്ചത് ജൂണിലാണ്. ഡി എല്‍ എഫ് ഇഷ്യൂ ഇറക്കിയ വേളയില്‍ ഇത് 11,906 കോടി രുപയായിരുന്നു. ഐ പി ഒ നിക്ഷേപ വളര്‍ച്ചയില്‍ ആഗോള തലത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണ് ഇന്ത്യ.
വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിനു മുന്നില്‍ രൂപ 39.16 വരെ മുന്നേറി. ആര്‍ ബി ഐ വന്‍തോതില്‍ ഡോളര്‍ ശേഖരിച്ചു. നവമ്പര്‍ രണ്‍ിന് അവസാനിച്ചവാരം വിദേശ നാണ്യകരുതല്‍ ശേഖരം 26,651 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്‍്. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ക്രൂഡ് വില 100 ലേയ്ക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തത്തെ ഉറ്റുനോക്കുകയാണ്. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് വില ബാരലിന് 98.20 ഡോളര്‍ വരെ കയറി. എന്നിട്ടും ഒപ്പെക് സംഘടന മൌനം പാലിക്കുകയാണ്. വിലക്കയറ്റം ഏറ്റവും കുടുതല്‍ ബാധിക്കുക ഇന്ത്യയേയും ചൈനയേയുമാവും. ഡിസംബറില്‍ സൌദി അറേബ്യയില്‍ ചേരുന്ന ഒപ്പെക്ക് യോഗം ഉല്‍പാദനം ഉയര്‍ത്തണമെന്ന തിരുമാനം കൈക്കൊള്ളാന്‍ ഇടയുണ്ട്.
നാണ്യപെരുപ്പം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലവാരത്തിലെത്തി. ഒക്ടോബര്‍ അവസാനവാരം നാണയപെരുപ്പം 2.97 ശതമാനമായി.വാരാന്ത്യക്ളോസിങ് നടക്കുമ്പോള്‍ ബോംബെ സുചിക 18,907 പോയിന്റിലായിരുന്നു. നിഫ്റ്റി 5663 പോയിന്റില്‍ ക്ളോസിങ് നടന്നു.

Friday, November 9, 2007

കേരളത്തെ സ്ഥിരം വ്യാപാര കേന്ദ്രമാക്കി മാറ്റും: മന്ത്രി എളമരം കരിം



കൊച്ചി: കേരളത്തെ ഒരു സ്ഥിരം വ്യാപാര കേന്ദ്രമാക്കി മാറ്റിയെടുക്കുകയാണ് ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ലക് ഷ്യമെന്ന് വ്യവസായ മന്ത്രി എളമരം കരിം പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഹാളില്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലേക്കുള്ള രജിസ്ട്രേഷന്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ കാലയളവില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും.

മലബാര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചുകൊണ്ടായിരിക്കും ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ നടക്കുക. കേരളത്തിന്‍റെ തനിമ പ്രകടമാക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ കൈത്തറി ഫെസ്റായും ഇടുക്കിയിലും വയനാട്ടിലും സുഗന്ധവ്യഞ്ജന മേളയായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വ്യാപാരമേളയായും കൊല്ലത്ത് ക്യാഷ് നട്ട് ഫെസ്റ്റിവലായുമാണ് സംഘടിപ്പിക്കുക. ഈ കാലയളവില്‍ ആലപ്പുഴയില്‍ കയര്‍ ഫെസ്റ്റിവലായിട്ടാണ് മേള നടക്കുക.

ഫെസ്റ്റിവല്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും പൂര്‍ണമായും വ്യാപാരികളുടെ പരിപാടിയാണെന്നും മന്ത്രി പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഇ എസ് ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടര്‍ ടി ഒ സൂരജ്, വ്യവസായ സെക്രട്ടറി പി എച്ച് കുര്യന്‍, ജെ കെ എസ് എഫ് ഡയറക്ടര്‍ കെ എന്‍ സതീശന്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ ബി പ്രസകുമാര്‍, കെ സി സി ഐ വൈസ് ചെയര്‍മാന്‍ കെ എം അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.

പിരമിഡ് സൈമിറ അമേരിക്കയിലേക്ക്

യു.എസിലും കാനഡയിലുമായി 17 തീയേറ്ററുകള്‍ നടത്തുന്ന ഫണ്‍ ഏഷ്യയെ ഇന്ത്യയിലെ ഏറ്റവും വലിയ തീയേറ്റര്‍ ശൃംഖലയായ പിരമിഡ് സൈമിറ തീയേറ്റര്‍ ലിമിറ്റഡ് വിലയ്ക്കു വാങ്ങി. വടക്കേ അമേരിക്കയിലെ ദക്ഷിണേഷ്യന്‍ വംശജരെ ലക്ഷ്യമാക്കി അവിടേക്ക് നീങ്ങുന്ന പിരമിഡ് മലേഷ്യയിലും സിങ്കപ്പൂരിലും സിനിമാ ശാലകള്‍ നടത്തുന്നുണ്ട്. ടെക്സാസിലെ റിച്ചാര്‍ഡ്സണ്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന പിരമിഡ് സൈമിറ എന്റര്‍ടെയ്ന്‍മെന്റ് അമേരിക്ക, ഇന്‍‍കോര്‍പ്പറേറ്റഡ് എന്ന സബ്സിഡിയറി കമ്പനിയാണ് യു.എസിലേയും കാനഡയിലേയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്ന് പിരമിഡ് സൈമിറ മാനേജിംഗ് ഡയറക്ടര്‍ പി എസ് സ്വാമിനാഥന്‍ പറഞ്ഞു.
ഫണ്‍ ഏഷ്യക്ക് ടെക്സാസിലെ റിച്ചാര്‍ഡ്സണിലും ഇര്‍വിങ്ങിലും ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളും ഹുസ്റ്റണിലും ചിക്കാഗോയിലും മള്‍ട്ടി പ്ളക്സുമുണ്ട്. 6 സ്ക്രീനുകളോടെ 1763 പേര്‍ക്കിരിക്കാവു മള്‍ട്ടി പ്ളക്സാണ് ചിക്കാഗോയിലേത്.പിരമിഡ് സൈമിറ ഇപ്പോള്‍ 703 സ്ക്രീനുകളോടെ 44 മള്‍ട്ടി പ്ളക്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2020 ആവുമ്പോഴേക്ക് സ്ക്രീനുകളുടെ എണ്ണം രണ്ടായിരവും മള്‍ട്ടി പ്ളക്സുകള്‍ 175 ആയും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 164.31 കോടി രൂപയുടെ വിറ്റുവരവ് നേടിയ പിരമിഡ് സൈമിറ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ മാത്രം 146 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. 15.11 കോടി രൂപയാണ് മൂന്നുമാസത്തെ അറ്റാദായം. മുന്‍വര്‍ഷം ഇത് 13.4 കോടിയായിരുന്നു.

ബെസ്റ്റ് ഓര്‍ഗാനിക് കോഫി അവാര്‍ഡ് പോബ്സിന്

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള പോബ്സ് ഗ്രൂപ്പിന്‍റെ ജൈവകൃഷിത്തോട്ടം മികച്ച ഓര്‍ഗാനിക് കാപ്പിക്കുള്ള ഫ്ളേവര്‍ ഓഫ് ഇന്ത്യ- ഫൈന്‍ കപ്പ് അവാര്‍ഡ് ഫോര്‍ ദ ബെസ്റ്റ് ഓര്‍ഗാനിക് റോബസ്റ്റ കോഫി ആന്‍റ് സെക്കന്‍റ് ഓര്‍ഗാനിക് റോബസ്റ്റ കോഫി അവാര്‍ഡ് 2007 ന് അര്‍ഹമായി. പോബ്സിന്‍റെ തൂത്തമ്പാറ എസ്റേററ്റില്‍ ഉല്‍പ്പാദിപ്പിച്ച കാപ്പിയാണ് കോഫി ബോര്‍ഡിന്‍റെ ഫൈന്‍ കപ്പ് അവാര്‍ഡ് (റോബസ്റ) 2007 ന് തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരത്തിന് അര്‍ഹമായ കാപ്പി ഉല്‍പ്പാദിപ്പിച്ച തൂത്തമ്പാറ എസ്റേറ്റ് ഈ വര്‍ഷം ജൂലൈയില്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ജൈവ കൃഷിത്തോട്ടമാണ് നെല്ലിയാമ്പതിയിലെ തൂത്തമ്പാറ എസ്റേറ്റ്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കപ്പ് ടേസ്റേഴ്സിനെ ഉള്‍പ്പെടുത്തി നാലു തരത്തിലുള്ള വിശകലനത്തിനു ശേഷമാണ് കോഫി ബോര്‍ഡ് ഇന്ത്യയിലെ പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്. ബോര്‍ഡ് മികച്ചതായി അംഗീകരിച്ച ഗുണമേന്മയുള്ള കാപ്പിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുനന രാജ്യാന്തര മല്‍സരങ്ങളില്‍ വിജയം വരിക്കുന്നത്.

ത്രിവേണി മെഗാമാര്‍ട്ടും ലിറ്റില്‍ ത്രിവേണിയും

കൊച്ചി: കേരളത്തിലെ വിവിധ നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റോറുകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് പദ്ധതിയിടുന്നു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള നൂറിലധികം സ്റോറുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. ചില്ലറ വ്യാപാര രംഗത്ത് കുത്തകകളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് കസ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന മെഗാമാര്‍ട്ടിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധി നഗറില്‍ സഹകരണമന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.
ആധുനിക സൌകര്യങ്ങളോടുകൂടിയ മൂവായിരം ചതുരശ്രയടി വലിപ്പമുള്ള മെഗാമാര്‍ട്ടുകള്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ തുടങ്ങാനാണ് പദ്ധതി. പച്ചക്കറികള്‍ക്കും മാംസങ്ങള്‍ക്കും പ്രത്യേക വിഭാഗവും ഇന്റര്‍നെറ്റ്, ഫോട്ടോസ്റാറ്റ്, ഡി.ടി.പി, ഫാക്സ്, എസ്.ടി.ഡി, ഐ.എസ്.ഡി തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള ഇ-ത്രിവേണി ബിസിനസ് സെന്‍ററും മെഗാമാര്‍ട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. ലഘുഭക്ഷണശാലയും ഉണ്ടാകും.
രുചിക്കും ഗുണമേന്മയ്ക്കും പ്രാധാന്യം നല്‍കി പ്രധാന നഗരങ്ങളില്‍ ത്രിവേണി കോഫി ഹൌസ് ആരംഭിക്കും. ഇത്തരത്തിലുള്ള ആദ്യത്തേത് കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് പരിസരത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിക്കുപുറമേ എടപ്പാള്‍, പുനലൂര്‍, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും മെഗാമാര്‍ട്ടുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓണം, റംസാന്‍ കാലത്ത് കണ്‍സ്യൂമര്‍ഫെഡ് 90 കോടിയിലധികം രൂപയുടെ വില്‍പന നടത്തി. ഇതിലൂടെ 30 കോടി രൂപയുടെ സബ്സിഡി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കസ്യൂമര്‍ ഫെഡിന്റെ ഒരു യൂണിറ്റ് അടുത്തവര്‍ഷം മുതല്‍ ആരംഭിക്കും. നീതി മെഡിക്കല്‍ സ്റോറുകളും പുതുതായി ഓരോ സ്ഥലങ്ങളിലും തുടങ്ങും.

മില്‍മ പാലിനും വിലകൂട്ടുന്നു


തിരുവനന്തപുരം

മില്‍മ പാലിന്‍റെ വില ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പുതിയ നിരക്ക് ഒരാഴ്ച്ചക്കുള്ളില്‍ നിലവില്‍ വരുമെന്ന് ഭക്്ഷ്യ മന്ത്രി സി. ദിവാകരന്‍ അറിയിച്ചു.
-------------------------------------------
ചിത്രത്തിന് കടപ്പാട്-ഫ്രണ്ട് ലൈന്‍

'പ്രവാസി ഭാരതീയ ദിവസ്' ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കും മന്ത്രി

ന്യൂദല്‍ഹി

പ്രവാസികളുടെ സഹായത്തോടെയുള്ള ഗ്രാമീണ വികസനത്തിനായിരിക്കും ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഊന്നല്‍ നല്‍കുകയെന്ന് കേന്ദ്ര പ്രവാസസി കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെ ന്യൂഡല്‍ഹിയിലാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക.

'രാജ്യത്തിന്‍റെ സാമൂഹ്യ, സാന്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക്കും. ഗ്രാമീണ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാന്പത്തിക സുരക്ഷക്കായി പ്രവാസികള്‍ക്ക് ഗണ്യമായമ സംഭാവനകള്‍ നല്‍കാനാകും'-മന്ത്രി പറഞ്ഞു.

ഇതിനു പുറമെ വ്യവസായ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളും സമ്മേളനത്തിലുണ്ടാകും. ഇന്ത്യയിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് പ്രവാസി ഭാരതീയ ദിവസില്‍ നേരത്തെ ശ്രമിച്ചിരുന്നത്.പക്ഷെ പ്രതീക്ഷക്കൊത്ത് പ്രണമോ നിക്ഷേപമോ വരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കുറി പ്രവാസികളോട് നിക്ഷേപം ആവശ്യപ്പെടേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പരോപകാര പദ്ധതികളില്‍ അവരുടെ സഹകരണം തേടാനാണ് ഉദ്ദേശ്യം-മന്ത്രി വിശദീകരിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ(സി.ഐ.ഐ) സഹകരണത്തോടെയാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്.വിദേശ നാണ്യം നേടുന്നതിനു മാത്രമല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്, വിദേശ ഇന്ത്യക്കാര്‍ക്ക് സഹകരിക്കാന്‍ കഴിയുന്ന മറ്റു പല സംരംഭങ്ങളുമുണ്ട്-സി.ഐ.ഐ പ്രസിഡന്‍റ് സുനില്‍ മിത്തല്‍ പറഞ്ഞു.

സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണണം- ടി.ഡി.പി

വിജയവാഡ
ആന്ധ്രാപ്രദേശിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം ആവശ്യപ്പെട്ടു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടനിലക്കാരെ സഹായിക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്നത് കര്‍ഷകരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.ഈ സര്‍ക്കാര്‍ ആധികാരത്തേലേറി, മൂന്നര വര്‍ഷത്തിനുള്ളില്‍ 4500ഓളം കര്‍ഷകര്‍ ജീവനൊടുക്കി-ടി.ഡി.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷക റാലി ഈ മാസം 24ന് നടക്കും.

Thursday, November 8, 2007

പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത് 10 ശതമാനം ദാരിദ്ര്യ നിര്‍മാര്‍ജനം

ന്യൂദല്‍ഹി
ശ്രദ്ധേയമായ സാന്പത്തിക വളര്‍ച്ചക്കൊപ്പം പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പത്തു ശതമാനം ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാക്കാന്‍ പതിനൊന്നാം പഞ്ച വത്സര പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതി രേഖയുടെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‍റെ അധ്യക്ഷതയില്‍ കേന്ദ്ര ആസൂത്രണ ബോര്‍ഡിന്‍റെ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും.

ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം 1993-94ലെ 36 ശതമാനത്തില്‍നിന്നും 2004-05ല്‍ 28 ശതമാനമായി താഴ്ന്നെങ്കിലും ഈ നേരിയ വ്യതിയാനം ആശാവഹമല്ലെന്നും പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പട്ടിണി പ്രബലമാണെന്നും രേഖയില്‍ പറയുന്നു.

1993094ല്‍ ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്നവര്‍ 30 കോടിയായിരുന്നെങ്കില്‍ 2004-05ല്‍ ഇത് 28 കോടിയായി മാത്രമാണ് കുറഞ്ഞത്.പ്രതിശീര്‍ഷ വരുമാനം ഏറെ കുറവായിരുന്ന 1973-74 ലെ സ്ഥിതിവിവരക്കണക്കുമായി താരതമ്യം ചെയ്യുന്പോള്‍ ഇത് ഏറെ നിരാശാജനകമാണെന്ന് രേഖയില്‍ പറയുന്നു.

ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന മൂന്നു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം 1998ല്‍ 49 ശതമാനമായിരുന്നത് 2005-06ല്‍ 47 ശതമാനം മാത്രമായാണ് കുറഞ്ഞത്.ലിംഗപരമായ അസ്വമത്വം രാജ്യത്ത് ഇപ്പോഴും പ്രബലമാണെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.

Sunday, November 4, 2007

യൗവ്വനത്തില്‍ വീട് സ്വന്തമാക്കുന്നവരുടെ എണ്ണംവര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്

ന്യൂദല്‍ഹി
മുപ്പതാം വയസില്‍ ഒരു വീടിന് ഉടമയാകുക എന്നത് അത്ഭുതമല്ലാതായിരിക്കുന്നു.
പ്രതിമാസം പതിനായിരക്കണക്കിന് രൂപ ശന്പളംവാങ്ങുന്ന യുവതീ യുവാക്കള്‍ വാടക വീടുകളേക്കാള്‍ സ്വന്തം വീട് വാങ്ങുന്നതിന് മുന്‍തൂക്കം നല്‍കുന്നതായി അസോചെമിന്‍റെ ഒരു പഠനം വ്യക്തമാക്കുന്നു.

15-20 വര്‍ഷം മുന്പ് സ്വന്തമായി വീടുള്ളവരുടെ ശരാശരി പ്രായപരിധി 55വയസുമുതല്‍ 58 വയസുവരെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 30 വയസുമുതല്‍ 38 വയസുവരെ ആണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

വാടക നിരക്കിലെ വര്‍ധന, പാട്ട വ്യവസ്ഥകളിലെ സ്ഥിരതയില്ലായ്മ, യുവ പ്രഫഷണലുകളുടെ ഉയര്‍ന്ന വരുമാന നിരക്ക്, വായ്പ ലഭിക്കുന്നതിനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ഇതിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇരുപതു വര്‍ഷം മുന്പ് ജോലിക്കാരില്‍ പലരും പിറന്ന നാട്ടില്‍തന്നെ സ്ഥിര താമസമാക്കാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ മറ്റു സ്ഥലങ്ങളില്‍ ഭൂമി വാങ്ങി വീടുവെക്കുന്ന പ്രവണത കുറവായിരുന്നെന്ന് അസോചെം പ്രസിഡന്‍റ് വേണുഗോപാല്‍ ദൂത് പറഞ്ഞു.
(പി.ടി.ഐ)

Friday, November 2, 2007


ഇന്ത്യ ശ്രിലങ്കയിലേക്ക് അരി കയറ്റുമതി ചെയ്യും

കൊളംബോ
പ്രസിഡന്‍റ് മഹീന്ദ്ര രാജ്പക്സെയുടെ അഭ്യര്‍ത്ഥന മാനിച്ച് ശ്രീലങ്കയിലേക്ക് ഇന്ത്യ ആറായിരം ടണ്‍ അരി കയറ്റുമതി ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ അരിയുടെ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് തൂത്തുക്കുടി, ചെന്നെ തുറുമുഖങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള അരിയാണ് അടുത്തയാഴ്ച്ചയോടെ ശ്രീലങ്കയില്‍ എത്തിക്കുക.

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പ്രസിഡന്‍റ് രാജ്പക്സേ അരി കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചത്.

മുകേഷ് അംബാനിയുടെ ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ജെറ്റ് വിമാനം

മുംബൈ
ആഗോള സന്പന്നരുടെ പട്ടകയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ റിലയന്‍സ്ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഭാര്യ നീതയുടെ 44ആം പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി നല്‍കിയത് ആഡംബരങ്ങള്‍ ഏറെയുള്ള ഒരുജെറ്റ് വിമാനം.

അറുപത് ദശലക്ഷം ഡോളര്‍ വിലയുള്ള എയര്‍ ബസ് വിമാനത്തില്‍ സാറ്റലൈറ്റ് ടെലിവിഷന്‍, ബാര്‍ തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ടെന്ന് മുംബൈ മിറര് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മുകേഷ് വിമാനം വാങ്ങിയ കാര്യം എയര്‍ബസ് കന്പനി സ്ഥിരീകരിച്ചു. ന്യൂദല്‍ഹിയില്‍ എത്തിച്ച വിമാനം വൈകാതെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് കന്പനി പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം ഇതു സംബന്ധിച്ച വാര്‍ത്തകള്‍ തങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വക്താവ് അറിയിച്ചത്. നൂറുകോടി ഡോളര്‍ ചെലവഴിച്ച് അംബാനി മുംബെയില്‍ നിര്‍മിക്കുന്ന ഓഫീസ് കം റസിഡന്‍സ് സമുച്ചയം ലോകത്തിലെ ഏറ്റവും ആംഡബരമേറിയ വസതിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആന്‍റിലിയ എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തില്‍ ഹെലിപ്പാഡുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിക്കുന്നത്.

Thursday, November 1, 2007

സ്മാര്‍ട്ട് സിറ്റി ശിലാസ്ഥാപനം നവംബര്‍ 13ന്


കൊച്ചി: കൊച്ചിയിലെ കാക്കനാട് ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് നവംബര്‍ 13ന് കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തറക്കല്ലിടും. പദ്ധതി പ്രദേശത്തേക്ക് സീ പോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡില്‍ നിന്നുള്ള നാലുവരിപ്പാതയുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ദുബായ് ടീകോം എക്സിക്യുട്ടീവ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ബയാത്ത് അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും
ഐടി മേഖലയില്‍ 95000 തൊഴിലവസരങ്ങളും നിര്‍മാണമേഖലയില്‍ ഒരു കോടി തൊഴില്‍ദിനങ്ങളുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് പദ്ധതിപ്രദേശത്തെ കെട്ടിടസമുച്ചയത്തിനുണ്ടാകുക

ഹോളിവുഡ് കന്പനികള്‍ ബോളിവുഡില്‍ സജീവമാകുന്നു











ഡാന്‍ ഗ്ലിക്മാന്‍




ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്‍റെ തകര്‍ച്ചയുടെ കാരണങ്ങളിലൊന്നായി പലരും ചൂണ്ടിക്കാട്ടിയിരുന്നത് ഹോളിവുഡ് സിനിമകളുടെ കടന്നുകയറ്റമാണ്.ഈ വാദഗതി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാണെങ്കിലും ചലച്ചിത്രോത്സവങ്ങളോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും മറ്റും ഹോളിവുഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തുടരുന്നു.

മുന്‍പ് സിനിമകള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ ഹോളിവുഡിന്‍റെ സാന്നിധ്യമറിയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവിടുത്തെ നിര്‍മാണ കന്പനികള്‍തന്നെ ഇന്ത്യന്‍ ചലച്ചിത്ര വിപണിയില്‍ പണമെറിയാന്‍ തയാറായിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ സവാരിയയുടെ നിര്‍മാണത്തില്‍ പങ്കാളികളായിക്കൊണ്ട് സോണി പിക്ചേഴ്സ് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

അമേരിക്കന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡാന്‍ ഗ്ലിക്മാന്‍റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ സോണിക്കു പിന്നാലെ ഹോളിവുഡിലെ കൂടുതല്‍ മുന്‍നിര ബാനറുകള്‍ ഹിന്ദി ഇന്ത്യന്‍ സിനിമാ വിപണിയില്‍ സജീവമാകുമെന്ന് ഉറപ്പിക്കാം.പാരമൗണ്ട്, സോണി പിക്ചേഴ്സ്, ട്വന്‍റിയത്ത് സെഞ്ചുറി ഫോക്സ്, യൂണിവേഴ്സല്‍ പിക്ചേഴ്സ്, വാള്‍ട്ട് ഡിസ്നി കോര്‍പ്പറേഷന്‍, വാണര്‍ ബ്രദേഴ്സ് എന്നീ വന്പന്‍ നിര്‍മാണ കന്പനികള്‍ ഉള്‍പ്പെട്ടതാണ് മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യയെക്കുറിച്ചുള്ള ഹോളിവുഡിന്‍റെ വീക്ഷണം എന്ന വിഷയത്തില്‍ ഗ്ലിക്മാന്‍ നടത്തിയ പ്രഭാഷണം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായ മേഖലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ വാണര്‍ ബ്രദേഴ്സ് പങ്കാളികളായേക്കുമെന്ന് ഗ്ലിക്മാന്‍ അറിയിച്ചു. ചൈനയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതി അവകാശപ്പെടുന്ന മെയ്ഡ് ഇന്‍ ചൈന 2008 ഓഗസ്റ്റില്‍ ബെയ്ജിംഗ് ഒളിന്പിക്സിനെ തുടര്‍ന്നാണ് റിലീസ് ചെയ്യുക. അക്ഷയ്കുമാറും ദീപിക പദുക്കോണുമാണ് പ്രധാന അഭിനേതാക്കള്‍. യാഷ് രാജ് ഫിലിംസും വാള്‍ട്ട് ഡിസ്നി കോര്‍പ്പറേഷനും ചേര്‍ന്ന് നിര്‍മിക്കുന്ന ആനിമേഷന്‍ ചിത്രമായ റോഡ്സൈഡ് റോമിയോ ആണ് മറ്റൊരു പങ്കാളിത്ത സംരംഭം.

ഹോളിവുഡ് കന്പനികള്‍ സജീവമാകുന്നതോടെ ഇന്ത്യന്‍ ചലച്ചിത്രവിപണിക്ക് അനന്തമായ സാധ്യതകളാണ് തുറുന്നുകിട്ടുന്നത്.അമേരിക്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതുവഴി അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മാണത്തില്‍ പങ്കാളികളായ ഇന്ത്യന്‍ കന്പനികള്‍ക്കുമുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.
നാളെ അമേരിക്കന്‍ കന്പനികള്‍ തെലുങ്കിലും തമിഴിലും എന്തിന് മലയാളത്തില്‍വരെ കാശിറക്കില്ലെന്ന് ആരു കണ്ടു?.
--------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട്
വിക്കിപ്പീടിയ ഇംഗ്ലീഷ്(ഗ്ലിക്മാന്‍)

ടാപ് വാതക പൈപപ്പ് ലൈന്‍ പദ്ധതിയില്‍ ‍ഇന്ത്യയെയും ഉള്‍പ്പെടുത്തും

തുര്‍ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍(ടി.എ.പി) വാതക പൈപ്പ് ലൈന്‍ പദ്ധതിയിലെ നാലാമത്തെ പങ്കാളിയായി ഇന്ത്യയെ ഉള്‍പ്പെടുത്തും.അടുത്ത മാസം ഇസ്ലാമബാദില്‍ നടക്കുന്ന ചര്‍ച്ചയോടനുബന്ധിച്ച് പദ്ധയിലേക്കുള്ള ഔദ്യോഗിക ക്ഷണം ഇന്ത്യക്ക് നല്‍കും.

നിലവില്‍ പദ്ധതിയില്‍ നിരീക്ഷക പദവിയാണ് ഇന്ത്യക്കുള്ളത്.അമേരിക്കയുടെ സമ്മര്‍ദം മൂലം ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ടാപ് പദ്ധതിയില്‍ പങ്കാളിയാകാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് പാക്കിസ്ഥാന്‍ പെട്രോളിയം മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.

തുര്‍ക്മെനിസ്ഥാനില്‍നിന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്ന 3.2 ബില്യന്‍ ക്യുബിക് അടി വാതകം ഇന്ത്യയുമായി പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1680 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട വാതക പൈപ്പ് ലൈന്‍ തുര്‍ക്മെനിസ്ഥാനിലെ ദൗലതാബാദ് ഗ്യാസ്ഫീല്‍ഡില്‍നിന്ന് ആരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലും അവിടെനിന്നും ക്വറ്റ വഴി പാക്കിസ്ഥാനിലെ മുള്‍ത്താനിലും എത്തിച്ചേരും.

പദ്ധതിക്ക് അറുന്നൂറു കോടി ഡോളര്‍മുതല്‍ എഴുന്നൂറു കോടി ഡോളര്‍വരെ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2011-12 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രധാന സ്പോണ്‍സര്‍ ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക്(എ.ഡി.ബി) ആണെങ്കിലും മറ്റ് കന്പനികളുടെയും സഹകരണം തേടുന്നുണ്ട്.

തുര്‍ക്‍മെനിസ്ഥാന് 159 ട്രില്യന്‍ ക്യുബിക് അടി വാതക ശേഖരമുണ്ടെന്നാണ് കണക്ക്. അവിടെനിന്നും ഏറ്റവുമധികം വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്.(പി.ടി.ഐ)