Sunday, November 11, 2007

ഓഹരി വിപണി പോയ വാരം

ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് ഓഹരി വിപണിക്ക് കനത്ത പ്രഹരമായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിക്ഷേപകര്‍ ഇത്തരമൊരു സാഹചര്യം നേരിടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞയാഴ്ച്ച സൂചികയ്ക്ക് 1069 പോയിന്റിന്റെ ഇടിവ് നേരിട്ടു. ആഭ്യന്തര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിരക്ക് ഉയര്‍ത്തി നിശ്ചയിക്കാനുള്ള നീക്കം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യം സൃഷ്ടിച്ചേക്കാം.

ഓഹരി സൂചിക ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ വിദേശ ഫണ്ടുകള്‍ക്കൊപ്പം ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക നിക്ഷേപകരും ബാധ്യതകള്‍ വിറ്റ് ഒഴിഞ്ഞുതുടങ്ങി.
കഴിഞ്ഞ മാസം അവസാനവാരത്തില്‍ തന്നെ സെന്‍സെക്സിന് 20,000 പോയിന്റിന് മുകളില്‍ ഇടം കണ്ടെത്താന്‍ കഴിയാത്തത് വിപണി പുതിയ ദിശയിലേയ്ക്ക് തിരിഞ്ഞതിന്റെ വ്യക്തമായ ചിത്രമായിരുന്നു.
തിങ്കളാഴ്ച്ച ഇടപാടുകളുടെ തുടക്കത്തില്‍ വിപണി ഒരിക്കല്‍ കൂടി 20,000 പോയിന്റിലെ പ്രതിരോധം മറികടന്നെങ്കിലും 20,009 വരെ മാത്രമേ സൂചികയ്ക്ക് ആയുസ് ലഭിച്ചുള്ളു. ഈ റേഞ്ചില്‍ ഹെവിവെയിറ്റ് ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു. മറ്റൊരു വിഭാഗം ഫണ്‍ണ്ടുകള്‍ ഉയര്‍ന്ന നിലവാരം പുതിയ ഷോട്ട് പൊസിഷനുകള്‍ക്കുള്ള അവസരമാക്കി മാറ്റുകയും ചെയ്തു.

നിഫ്റ്റി 5900 പോയിന്റില്‍ വില്‍പ്പനക്കാരുടെ പിടിയില്‍ അകപ്പെട്ടു. 5700 പോയിന്റിലെ താങ്ങും നഷ്ടപ്പെട്ട നിഫ്റ്റിക്ക് 5600-5530 റേഞ്ചില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്താം. ഈ താങ്ങ് നഷ്ടപ്പെട്ടാല്‍ നിഫ്റ്റി സൂചികയ്ക്ക് പിടിച്ചു നില്‍ക്കാനാവുക 5150-5050 റേഞ്ചിലാവും. ബുള്ളിഷ് ട്രന്റ് നിലനില്‍ക്കുന്നതിനാല്‍ സാങ്കേതിക തിരുത്തലുകള്‍ വിപണിക്ക് കുടുതല്‍ കരുത്തു പകരാം. സെബി പുതിയ പി-നോട്സ് വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം വിദേശ ഫണ്‍ുകള്‍ ഇന്ത്യയില്‍ 4500 കോടി രുപയുടെ ഓഹരികള്‍ വിറ്റഴിച്ചു. വര്‍ഷാന്ത്യമായതിനാല്‍ പുതിയ ബാധ്യതകള്‍ക്ക് വിദേശ നിക്ഷേപകര്‍ കാര്യമായ താല്‍പര്യം കാണിക്കാന്‍ ഇടയില്ല.
പി-നോട്സ് പ്രശ്നം ഇനിഷ്യല്‍ പബ്ളിക്ക് ഓഫറുകള്‍ വഴിയുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചു. ഐ പി ഒ നിക്ഷേപം ഒക്ടോബറില്‍ 276 കോടി രൂപ മാത്രമാണ്. തൊട്ട് മുന്‍വാരം ഇത് 3800 കോടിയായിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം ഐ പി ഒ വഴി വിപണിയിലേയ്ക്ക് പ്രവഹിച്ചത് ജൂണിലാണ്. ഡി എല്‍ എഫ് ഇഷ്യൂ ഇറക്കിയ വേളയില്‍ ഇത് 11,906 കോടി രുപയായിരുന്നു. ഐ പി ഒ നിക്ഷേപ വളര്‍ച്ചയില്‍ ആഗോള തലത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണ് ഇന്ത്യ.
വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിനു മുന്നില്‍ രൂപ 39.16 വരെ മുന്നേറി. ആര്‍ ബി ഐ വന്‍തോതില്‍ ഡോളര്‍ ശേഖരിച്ചു. നവമ്പര്‍ രണ്‍ിന് അവസാനിച്ചവാരം വിദേശ നാണ്യകരുതല്‍ ശേഖരം 26,651 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്‍്. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ക്രൂഡ് വില 100 ലേയ്ക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തത്തെ ഉറ്റുനോക്കുകയാണ്. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് വില ബാരലിന് 98.20 ഡോളര്‍ വരെ കയറി. എന്നിട്ടും ഒപ്പെക് സംഘടന മൌനം പാലിക്കുകയാണ്. വിലക്കയറ്റം ഏറ്റവും കുടുതല്‍ ബാധിക്കുക ഇന്ത്യയേയും ചൈനയേയുമാവും. ഡിസംബറില്‍ സൌദി അറേബ്യയില്‍ ചേരുന്ന ഒപ്പെക്ക് യോഗം ഉല്‍പാദനം ഉയര്‍ത്തണമെന്ന തിരുമാനം കൈക്കൊള്ളാന്‍ ഇടയുണ്ട്.
നാണ്യപെരുപ്പം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലവാരത്തിലെത്തി. ഒക്ടോബര്‍ അവസാനവാരം നാണയപെരുപ്പം 2.97 ശതമാനമായി.വാരാന്ത്യക്ളോസിങ് നടക്കുമ്പോള്‍ ബോംബെ സുചിക 18,907 പോയിന്റിലായിരുന്നു. നിഫ്റ്റി 5663 പോയിന്റില്‍ ക്ളോസിങ് നടന്നു.

1 comment:

ബി-ലോകം said...

ഓഹരി സൂചിക ദുര്‍ബലമാകുന്നു. വിദേശ ഫണ്ടുകള്‍ക്ക് ഒപ്പം ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക നിക്ഷേപകരും ബാധ്യതകള്‍ വിറ്റ് ഒഴിയുകയാണ്. ഒക്ടോബര്‍ അവസാനവാരത്തില്‍ തന്നെ സെന്‍സെക്സിന് 20,000 പോയിന്റിന് മുകളില്‍ ഇടം കണ്‍െണ്ടത്താനാവാഞ്ഞത് വിപണി പുതിയ ദിശയിലേയ്ക്ക് തിരിഞ്ഞതിന്റെ വ്യക്തമായ ചിത്രമായിരുന്നു. തിങ്കളാഴ്ച ഇടപാടുകളുടെ തുടക്കത്തില്‍ വിപണി ഒരിക്കല്‍ കൂടി 20,000 പോയിന്റിലെ പ്രതിരോധം മറികടന്നെങ്കിലും 20,009 വരെ മാത്രമേ സൂചികയ്ക്ക് ആയുസ് ലഭിച്ചുള്ളു.